ഇടതുകണ്ണിന് നൽകേണ്ട ചികിത്സ വലതുകണ്ണിന് ചെയ്തു; തിരുവനന്തപുരത്ത് ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ കണ്ണാശുപത്രിയിൽ കണ്ണ് മാറി ചികിത്സ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. ഇടതുകണ്ണിന് നൽകേണ്ട ചികിത്സ വലതുകണ്ണിന് മാറി നൽകിയ സംഭവത്തിൽ അസി. പ്രൊഫസർ എസ്എസ് സുധീഷിനെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നീർക്കെട്ട് കുറയാനുള്ള കുത്തിവെപ്പാണ് കണ്ണ് മാറി നൽകിയത്.
ബീമാപള്ളി സ്വദേശിയായ 59കാരിയുടെ കണ്ണ് മാറി ചികിത്സ നടത്തിയ സംഭവത്തിലാണ് ഡോക്ടർക്കെതിരായ നടപടി. കാഴ്ചാ പ്രശ്നം ഉണ്ടായതിനെ തുടർന്നായിരുന്നു ഇവർ സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. കണ്ണിൽ നീർക്കെട്ട് ഉണ്ടായതാണ് കാഴ്ചയ്ക്ക് മങ്ങലുണ്ടാകാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇടതുകണ്ണിന് കുത്തിവെപ്പ് നിർദേശിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽവെച്ച് നടന്ന ചികിത്സയ്ക്കിടെയാണ് കണ്ണ് മാറി കുത്തിവെപ്പ് നടത്തിയത്. ഇടതുകണ്ണിന് നൽകേണ്ട ചികിത്സയാണ് വലതുകണ്ണിന് മാറിനൽകിയതെന്ന് രോഗിയുടെ മകൻ മാജിദ് മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയ്ക്ക് മൂന്നു ദിവസം മുൻപ് ഇടതുകണ്ണിൽ ഒഴിക്കാനുള്ള തുള്ളിമരുന്ന് നൽകിയിരുന്നു. തിങ്കളാഴ്ച ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച് ഇടതുകണ്ണ് വൃത്തിയാക്കിയ ശേഷം വലതുകണ്ണിൽ കുത്തിവെപ്പ് എടുക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
What's Your Reaction?






