വീണ്ടും പേവിഷബാധ മരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു, ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ
വീണ്ടും പേവിഷബാധ മരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു, ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ

പേവിഷബാധയേറ്റുള്ള മരണങ്ങളിൽ ഭൂരിഭാഗവും കുട്ടികളാണ്. അഞ്ച് വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല.
ഹൈലൈറ്റ്:
- വീണ്ടും പേവിഷബാധ മരണം
- ഏഴ് വയസ്സുകാരി മരിച്ചു
- ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. വെന്‍റിലേറ്റർ സഹായത്തിൽ ചികിത്സയിലായിരുന്നു കുട്ടി. ഒരു മാസത്തിനിടെ വീണ്ടും പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് മൂന്ന് കുട്ടികളാണ്. മരിച്ച കുട്ടിയും വാക്സിനെടുത്തിരുന്നെന്നാണ് റിപ്പോർട്ട്.
മൂന്നു തവണ പ്രതിരോധ വാക്സീനെടുത്തിട്ടും പേവിഷ ബാധ സ്ഥിരീകരിച്ച ഏഴുവയസ്സുകാരിയാണ് മരിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കഴിഞ്ഞ മാസം 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് പ്രാഥമിക വിവരം.
പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തശേഷം 22 പേർ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിൻ്റെ തന്നെ കണക്ക്.
മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സിനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്
സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേർ. 2023 ല്‍ 25 പേർ. 2024 ൽ 26 പേർ. എന്നിങ്ങനെയാണ് കണക്ക്. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ പട്ടി കടിച്ചത്. താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെയും കടിക്കുകയായിരുന്നു. ഉടൻ തന്നെ ഐ ഡി ആർ വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐ ഡി ആർ വി നല്‍കി. ഇതിൽ ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിച്ചു, പരിശോധനയിലാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്.
What's Your Reaction?






