രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ്; എന്യൂമറേറ്റർമാർ അടയാളപ്പെടുത്തിയ വിവരങ്ങൾ നേരിട്ട് പരിശോധിക്കാൻ വെബ് പോർട്ടൽ; കേരളത്തിൽ സെൻസസ് 2027 മാർച്ച് 1 മുതൽ

ന്യൂഡല്‍ഹി: രാജ്യത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 2027 മാർച്ച് 1 മുതൽക്കാണ് കാനേഷുമാരി കണക്കെടുപ്പ് നടക്കുക. രണ്ട് ഘട്ടമായാണ് കണക്കെടുപ്പ്. ആദ്യഘട്ടത്തിൽ ഓരോ വീടുകളുടെയും കണക്കെടുപ്പ് നടക്കും. ഇതിൽ ആസ്തികളുടെ ഉടമസ്ഥാവകാശം, കുടുംബ വരുമാനം, തുടങ്ങിയവയുടെ വിശദമായ വിവരങ്ങൾ ശേഖരിക്കും. രാജ്യത്തെ അടിസ്ഥാന സൗകര്യ ആവശ്യങ്ങളും ജീവിത നിലവാരവും മാപ്പ് ചെയ്യുക എന്നതാണ് ആദ്യ ഘട്ട കണക്കെടുപ്പിന്റെ ലക്ഷ്യം. ഹൗസിംഗ് ലിസ്റ്റിംഗ് ഓപ്പറേഷൻ അഥവാ എച്ച്എൽഒ എന്നാണ് ഈ കണക്കെടുപ്പ് അറിയപ്പെടുന്നത്.
എച്ച്എൽഓ ഘട്ടം ആദ്യം നടക്കുക ലഡാക്ക്, ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞുമൂടിയ പ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ എച്ച്എൽഓ ഘട്ടം 2026 ഒക്ടോബർ 1ന് ആരംഭിക്കും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഹൗസിങ് ലിസ്റ്റിങ് ഓപ്പറേഷൻ 2027 മാർച്ച് 1 മുതലാണ് നടക്കുക.
ജനസംഖ്യാ കണക്കെടുപ്പിന്റെ രണ്ടാംഘട്ടം വീടുകളിലെ വ്യക്തികളുടെ വിശദമായ കണക്കെടുപ്പാണ്.
ഇത്തവണത്തെ കണക്കെടുപ്പിന്റെ മറ്റൊരു പ്രത്യേകത 'ഡിജിറ്റൽ സെൻസസ്' ആണ് നടക്കുന്നത് എന്നതാണ്. രാജ്യത്ത് ഇതാദ്യമായി മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സെൻസസ് നടക്കും. ഒരു വെബ് അധിഷ്ഠിത സെൽഫ്-എന്യുമറേഷൻ പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി നൽകിയ വിവരങ്ങൾ ശരിയായാണോ എന്യൂമറേറ്റര്‍മാർ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാം. ഈ ഡാറ്റ അപ്ഡേറ്റ് ചെയ്യാനും കഴിയും.
What's Your Reaction?






