മാവോവാദി നേതാവ് മദ്വി ഹിദ്മയെ ഏറ്റുമുട്ടലില്‍ വധിച്ചു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ ആക്രമണങ്ങളുടെ സൂത്രധാരന്‍

റിപ്പോർട്ട് :ബൈഷി കുമാർ

Nov 20, 2025 - 06:43
മാവോവാദി നേതാവ് മദ്വി ഹിദ്മയെ ഏറ്റുമുട്ടലില്‍ വധിച്ചു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ ആക്രമണങ്ങളുടെ സൂത്രധാരന്‍

വിജയവാഡ: മാവോവാദി നേതാവ് മദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വധിച്ചത്. ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് വിവരം.മാവോവാദികളുടെ ഒളിയിടങ്ങളായ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലായി സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ് ഹിദ്മ അടക്കമുള്ളവരെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷന്‍ തുടരുകയാണെന്നും സ്ഥലത്തുനിന്ന് ആറ് മാവോവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.സാധാരണക്കാര്‍ക്കും സുരക്ഷാസേനകള്‍ക്കും നേരേ രാജ്യത്ത് 26-ഓളം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാവോവാദി നേതാവാണ് ഹിദ്മ. 1981-ല്‍ മധ്യപ്രദേശിലെ സുക്മയില്‍ ജനിച്ച ഹിദ്മ, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ബറ്റാലിയനെ നയിച്ചയാളായിരുന്നു. സിപിഐയുടെ മാവോവാദി വിഭാഗത്തിന്റെ സെന്‍ട്രല്‍ കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായി. ബസ്താര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്രവിഭാഗക്കാരനുമായിരുന്നു.

രാജ്യത്തെ നടുക്കിയ, നിരവധിപേരുടെ ജീവനെടുത്ത വിവിധ മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരന്‍ ഹിദ്മയായിരുന്നു. 2010-ല്‍ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ച മാവോവാദി ആക്രമണം, 2013-ല്‍ ഝിറാം ഖാട്ടിയില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവന്‍ നഷ്ടമായ ആക്രമണം, 2021-ല്‍ സുക്മയിലും ബിജാപുരിലുമായി 22 സുരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ട സംഭവം എന്നിവയടക്കം വിവിധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹിദ്മയായിരുന്നു. ഏറെക്കാലമായി ഒളിവില്‍കഴിഞ്ഞ് മാവോവാദി പ്രവര്‍ത്തനം നടത്തിയിരുന്ന ഹിദ്മയുടെ തലയ്ക്ക് 50 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0