ആന്ധ്രയിൽ കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് നാവികസേനാ ഉദ്യോഗസ്ഥൻ; ‘തല’ കണ്ടെത്താനാവാതെ പൊലീസ്
റിപ്പോർട്ട് :ബൈഷികുമാർ
കാമുകിയെ കൊലപ്പെടുത്തിയ കേസിൽ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഐ.എൻ.എസ് (INS) ഡേഗയിൽ ജോലി ചെയ്യുന്ന ചിന്താട രവീന്ദ്ര (35) ആണ് അറസ്റ്റിലായത്. മൗനികയെ (29) ആണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.
2021-ൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പാർക്കുകളിലും തിയേറ്ററുകളിലും വെച്ച് ഇവർ നിരന്തരം കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. രവീന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ഇയാൾ മൗനികയെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഇവർ തമ്മിൽ തർക്കമുണ്ടാവുകയും രവീന്ദ്ര മൗനികയെ കുത്തിക്കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളായി മുറിക്കുകയും ചില ഭാഗങ്ങൾ ഒരു ബാഗിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. ബാക്കിയുള്ള ശരീരഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്.കൊലപാതകത്തിന് ശേഷം രവീന്ദ്ര തന്നെ പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയെന്നും, തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പോലീസ് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ നിന്നും വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. എന്നാൽ മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന ശ്രദ്ധ വാക്കർ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ കൃത്യവും നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0