തൃശൂർ പൂരം: പ്രാദേശിക അവധി പ്രഖ്യാപിച്ചു; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.
തൃശൂർ പൂരം പ്രമാണിച്ച് തൃശൂർ താലൂക്ക് പരിധിയിൽ മെയ് ആറിന് പ്രദേശിക അവധി പ്രഖ്യാപിച്ചു. തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണ വാടികൾക്കും അവധി ബാധകം.

തൃശൂർ: തൃശൂർ പൂരം നടക്കുന്ന മെയ് ആറിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മെയ് ആറിന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണ വാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിറക്കി. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ പന്തൽ കാൽനാട്ടുകർമം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ നടന്നു. സ്വരാജ് റൗണ്ടിലെ നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലാണ് പന്തൽ കാൽനാട്ടിയത്. തിരുവമ്പാടി ക്ഷേത്രത്തിലെ മുതിർന്ന കമ്മിറ്റി അംഗം മോഹൻ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി.
ദേശക്കാർ ചേർന്ന് ആദ്യം നടുവിലാലിലും പിന്നീട് നായ്ക്കനാലിലും നിർമിക്കുന്ന പന്തലുകളുടെ കാൽനാട്ടി. നൂറടിയിലധികം ഉയരത്തിലാണ് ഇരു പന്തലുകളും നിർമിക്കുന്നത്. നടുവിലാൽ പന്തലിൻ്റെ നിർമാണം ചെറുതുരുത്തി ആരാധനാ പന്തൽ വർക്സിൻ്റെ സെയ്തലവിയും നായ്ക്കനാൽ പന്തലിൻ്റെ നിർമാണം ചേറൂർ സ്വദേശി മണികണ്ഠൻ പള്ളത്തുമാണ് നടത്തുന്നത്.
What's Your Reaction?






