കടൽ ഇല്ലെങ്കിൽ എന്താ, കോട്ടയത്തും എത്തി ഫ്ലോട്ടിങ് പാലം; സായാഹ്നങ്ങൾ മനോഹരമാക്കാൻ പുതിയ വാട്ടർ ടൂറിസം പാർക്ക്.

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്ക്.
സായാഹ്‌നക്കാഴ്ചകൾ കണ്ടു ഫ്ലോട്ടിങ് പാലത്തിലൂടെ നടത്തം മുതൽ ശുദ്ധജലം നിറഞ്ഞ ജലാശയത്തിലൂടെ കയാക്കിങ് തുടങ്ങി പടിഞ്ഞാറൻ മേഖലയുടെ സൗന്ദര്യം നുകർന്ന് ഉല്ലസിക്കാനുള്ള അവസരം വരെ വലിയമട വാട്ടർ ടൂറിസം പാർക്കിൽ ഒരുക്കിയിട്ടുണ്ട്. അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.
കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്ലോട്ടിങ് റെസ്റ്റോറന്റ്, പെഡൽ ബോട്ടിങ്, ഫിഷിങ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. കേരളീയ ഭക്ഷണം, ചൈനീസ്, നോർത്ത് ഇന്ത്യൻ ഫുഡ് തുടങ്ങി നിരവധി രുചിഭേദങ്ങളും ഇവിടെയുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും. പ്രവേശനഫീസ് 50 രൂപയാണ്. അധികം വിനോദങ്ങൾക്ക് പ്രത്യേകം ഫീസുണ്ട്.
4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തികരിച്ചത്. മന്ത്രി വിഎൻ വാസവൻ പാർക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിരക്കിൽനിന്നു മാറി രാത്രിജീവിതം ആസ്വദിക്കാനും പ്രദേശിക രുചി ഭേദങ്ങൾ ആസ്വദിക്കാനും പറ്റിയ ഇടം എന്ന നിലയിലാണ് വാട്ടർ ടൂറിസം പാർക്ക് സവിശേഷമാകുന്നത്.
ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കുമരകത്തിന്റെ സമീപ പ്രദേശമായതിനാൽ തദ്ദേശ വിനോദസഞ്ചാരികളെപ്പോലെ തന്നെ കുമരകത്ത് എത്തുന്ന വിദേശസഞ്ചാരികളെയും വലിയമടയിലേക്ക് ആകർഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വേനലവധിക്കാലത്ത് കുട്ടികളെയുംകൊണ്ട് കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള അവസരമാണ് വലിയമട വാട്ടർ ടൂറിസം പാർക്ക് ഒരുക്കുന്നതെന്ന് അയ്മനം ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.
What's Your Reaction?






