മുൻ കാമുകൻ്റെ കത്തിക്കിരയായി മലയാളി പെൺകുട്ടി; കൊലയ്ക്ക് പിന്നാലെ കീഴടങ്ങി പ്രതി
തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി. രണ്ടാം വർഷ ബിഎസ്‍സി ഐടി വിദ്യാർഥിനി കെ അശ്വിക ആണ് കൊല്ലപ്പെട്ടത്. 19 വയസ്സായിരുന്നു. പൊള്ളാച്ചി അണ്ണാമലൈ നഗർ സ്വദേശി ആർ പ്രവീൺ കുമാർ (25) ആണ് പ്രതി.

കോയമ്പത്തൂർ: പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. രണ്ടാം വർഷ ബിഎസ്‍സി ഐടി വിദ്യാർഥിനി കെ അശ്വിക (19) യെ പൊള്ളാച്ചി അണ്ണാമലൈ നഗർ സ്വദേശി ആർ പ്രവീൺ കുമാർ (25) ആണ് കുത്തിക്കൊലപ്പെടുത്തിയത്. വഡുഗപാളയത്തെ പൊൻമുത്തു നഗറിലുള്ള അശ്വികയുടെ വീട്ടിലെത്തി പേനാക്കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. കഴുത്തിനടക്കം കുത്തേറ്റ അശ്വിക ബോധരഹിതയായതോടെ സംഭവസ്ഥത്തുനിന്ന് രക്ഷപ്പെട്ട പ്രതി പൊള്ളാച്ചി വെസ്റ്റ് പോലീസിന് മുൻപാകെ കീഴടങ്ങി.
പൊള്ളാച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻ്റായ പ്രവീൺ കുമാർ മുൻപ് വഡുഗപാളയത്ത് കുടുംബസമേതം താമസിച്ചിരുന്നു. ഇതിനിടെ അശ്വികയുമായി പ്രവീൺ പ്രണയത്തിലായി. ഇരു കുടുംബങ്ങളും ഇരുവരുടെയും വിവാഹം നടത്തുന്ന കാര്യം പരിഗണിച്ചിരുന്നു. അശ്വിക പുരുഷ സഹപാഠികൾക്കൊപ്പമുള്ള ചിത്രങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസാക്കുന്നത് പ്രവീൺ എതിർത്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച അശ്വിക ഇൻസ്റ്റഗ്രാമിൽ ഏറ്റവും വെറുക്കപ്പെട്ട വ്യക്തി എന്ന അടിക്കുറിപ്പോടെ ആനിമേറ്റഡ് ചിത്രം പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതുകണ്ട് കോപാകുലനായ പ്രവീൺ അശ്വികയുടെ വീട്ടിലെത്തി വാഗ്വാദം നടത്തി. തുടർന്ന് പേനാക്കത്തി ഉപയോഗിച്ചു പെൺകുട്ടിയുടെ കഴുത്തിന് കുത്തിപ്പരിപ്പേൽപ്പിച്ചു. പേനാക്കത്തി ഒടിഞ്ഞതിനെ തുടർന്ന് അടുക്കളയിൽനിന്ന് കത്തിയെടുത്ത് യുവതിയെ മൂന്നുതവണ കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് അശ്വിക ബോധരഹിതയായതോടെ പ്രവീൺ വീട്ടിൽനിന്ന് കടന്നുകളയുകയായിരുന്നു.
രാവിലെ 9:30ന് ശേഷം മാതാപിതാക്കൾ ജോലിക്കും ഇളയ സഹോദരി സ്കൂളിലേക്കും പോയതിന് ശേഷമാണ് ആക്രമണം നടന്നത്. ഉച്ചയ്ക്ക് 12:30ഓടെ പിതാവ് കണ്ണൻ വീട്ടിലെത്തിയപ്പോഴാണ് മകളെ രക്തത്തിൽ കുളിച്ച് കുടിക്കുന്നത് കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പ്രവീൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
What's Your Reaction?






