മലയാളികൾക്കായി തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ; റെയിൽവേ മന്ത്രിയുടെ ഉറപ്പ് ഇങ്ങനെ
Thiruvananthapuram Bengaluru Vande Bharat Sleeper Train: മലയാളികളുടെ കാലങ്ങളായുള്ള ആവശ്യത്തിന് റെയിൽവേ വൈകാതെ പച്ചക്കൊടി വീശിയേക്കും

കൊച്ചി: ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് എന്നത് കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യങ്ങളിൽ ഒന്നാണ്. ഇടക്കാലത്ത് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നടത്തിയെങ്കിലും സർവീസ് നീട്ടാൻ റെയിൽവേ തയ്യാറായില്ല. പിന്നീട് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരു വന്ദേ ഭാരത് അനുവദിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം പരിഗണിക്കാമെന്ന് റെയിൽവേ ഉറപ്പ് നൽകിയിരുന്നു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് റെയിൽവേ കടന്നതോടെ ഇത്തരം ട്രെയിനുകൾ വേണമെന്ന ആവശ്യവും ഉയർന്നു. ഇപ്പോഴിതാ ഇതിനോടും അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പുതുതായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് മന്ത്രിയോട് ആവശ്യപ്പെട്ടത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ന്യൂ ഡൽഹിയിലെ ഓഫീസിൽ സന്ദർശിച്ചാണ് താൻ ആവശ്യങ്ങൾ ഉന്നയിച്ചതെന്ന് എംപി പറഞ്ഞു. മെയ് 16ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരത്ത് വിളിച്ചുചേർത്തിട്ടുള്ള എംപിമാരുടെ യോഗത്തിനു മുന്നോടിയായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ചില പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിരത്തിലിറങ്ങുമ്പോൾ കേരളത്തിന് പ്രഥമ പരിഗണന ലഭിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം - മംഗളൂരു റൂട്ടിലാകും ആദ്യ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സർവീസ്. ഇതിന് പിന്നാലെ ബെംഗളൂരു റൂട്ടിലേക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വന്നാൽ അത് മലയാളികൾക്ക് ഇരട്ടി മധുരമാകും.
കേരളത്തിൽ നിന്ന് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന റൂട്ടാണ് എറണാകുളം - ബെംഗളൂരു. ഐടി നഗരത്തിൽ ജോലി ചെയ്യുന്നവർക്കും, വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന സർവീസായി ഇത് മാറും. വന്ദേ ഭാരത് സ്ലീപ്പർ ഉൾപ്പെടെ നിരവധി വിഷയങ്ങൾ എംപി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉന്നയിച്ച വിഷയങ്ങളിൽ അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം - പുനലൂർ പാത വൈദ്യുതീകരണം പൂർത്തിയായെന്നിരിക്കെ നിലവിൽ പാതാ ശേഷിയുടെ 50 ശതമാനനം മാത്രമാണ് ഉപയോഗം നടക്കുന്നത്. അതുകൊണ്ട് ഇതുവഴി കൂടുതൽ പുതിയ ട്രെയിനുകൾ അനുവദിക്കുക എന്നതായിരുന്നു പ്രധാന ആവശ്യമെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കോട്ടയത്ത് നിന്നോ കൊല്ലത്ത് നിന്നോ ആരംഭിച്ച് പുനലൂർ, മധുരൈ, പളനി വഴി കോയമ്പത്തൂരിലേക്ക് പുതുതായി എക്സ്പ്രസ് സർവീസ്, കൊല്ലം തിരിച്ചെന്തൂർ റൂട്ടിൽ പുതിയ മെമു, തിരുവനന്തപുരം നോർത്തിനും ചെങ്കോട്ടയ്ക്കുമിടയിൽ പുനലൂർ വഴി മെമു സർവീസ്, മധുരയിൽ നിന്ന് മംഗലാപുരത്തേക്ക് എക്സ്പ്രസ് ട്രെയിൻ എന്നിവ അനുവദിക്കണം. നിലവിൽ സർവീസ് നടത്തുന്ന എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം - വിശാഖപട്ടണം എക്സ്പ്രസ്, കൊല്ലം - തിരുപ്പതി എക്സ്പ്രസ് എന്നിവ ആഴ്ചയിൽ മുഴുവൻ ദിവസവും സർവീസ് നടത്തണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?






