കൊച്ചിയിൽ മറ്റൊരു മറൈന്‍ഡ്രൈവ് വരുന്നു; 2.5 ഏക്കർ സ്ഥലത്ത് നടപ്പാതകളും വാട്ടര്‍സ്‌പോട്‌സും

ചിലവന്നൂര്‍ കനാൽ സൗന്ദര്യവല്‍ക്കരണം പൂർത്തിയാകുന്നതോടെ കൊച്ചിക്കാർക്ക് മറൈൻ ഡ്രൈവിന് സമാനമായ ഒരിടം ഒരുങ്ങും.

May 13, 2025 - 07:38
കൊച്ചിയിൽ മറ്റൊരു മറൈന്‍ഡ്രൈവ് വരുന്നു; 2.5 ഏക്കർ സ്ഥലത്ത് നടപ്പാതകളും വാട്ടര്‍സ്‌പോട്‌സും

കൊച്ചി: കനാൽ നീകരണ പദ്ധതി യാഥാർഥ്യമാകുമ്പോൾ കൊച്ചിക്കാർക്ക് പുതിയൊരു മറൈൻഡ്രൈവ് കൂടി ലഭിക്കും. ചിലവന്നൂര്‍ കനാൽ തീരത്തെ 2.5 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് മനോഹരമായ നടപ്പാതയും വാട്ടര്‍സ്‌പോട്‌സും ഉൾപ്പെടുത്തി നവീകരിക്കുക. വൈറ്റില - തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സർവീസ് ആകുമ്പോഴേക്ക് കനാൽ തീരവും സൗന്ദര്യവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിക്കാർക്ക് കായൽ കാഴ്ച ആസ്വദിച്ച് വിശ്രമവേളകൾ ചിലവഴിക്കാൻ മറ്റൊരു സ്ഥലംകൂടി ഒരുങ്ങുമെന്ന് ചുരുക്കം.

പരിഷ്‌കരിച്ച കനാല്‍ നീവകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് കഴിഞ്ഞു. ഇതോടെ കൊച്ചി നേരിടുന്ന നിരവധി പ്രശ്‌നങ്ങളുടെ പരിഹാരത്തിനും നഗര ഗതാഗതത്തില്‍ മറ്റൊരു പുതിയ മാതൃകയ്ക്കും ടൂറിസം വികസനത്തിനുമാണ് കൊച്ചി മെട്രോ നേതൃത്വം വഹിക്കാൻ പോകുന്നത്. 3716.10 കോടി രൂപയുടെ ഇൻ്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നല്‍കിയത്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാല്‍ തീരങ്ങളില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടയുള്ളവ ഏര്‍പ്പെടുത്തുന്നതിനും നഗര ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കുമാണ് കളമൊരുങ്ങുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

കനാല്‍ കാഴ്ചകള്‍ക്ക് സൗന്ദര്യം ഒരുങ്ങുന്നതിനൊപ്പം മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കാനും ഇനി കഴിയും. മാലിന്യ പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനൊപ്പമാണ് കൊച്ചിക്ക് പുതിയ ടൂറിസം കേന്ദ്രങ്ങള്‍കൂടി ലഭിക്കുന്നത്.

നവീകരിക്കുന്നത് ആറ് കനാലുകൾ

കൊച്ചിയിലെ ആറു കനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നത്. പെരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണിവ. എല്ലാ കനാലുകളുടെയും ആഴം കൂട്ടി ചുരുങ്ങിയത് 16.5 മീറ്റര്‍ വീതി ഉറപ്പാക്കും. കനാലുകളുടെയും ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കുകയും ചെയ്യും.

എല്ലാ കനാലിനും വീതി ചൂരുങ്ങിയത് 16.5 മീറ്ററും ആഴം ചുരുങ്ങിയത് 1.5 മീറ്ററും ആക്കും. നിലവിലെ പല കനാലുകള്‍ക്കും നിശ്ചിത വീതി ഉണ്ട്. ആഴമാണ് കുറവ്. ആഴം ഡ്രഡ്ജ് ചെയ്തു കൂട്ടും. അതുപോലെ നിലവിലുള്ള പാലങ്ങളുടെ വീതിയും ഉയരവും കൂട്ടി പുതുക്കി പണിയും

ഇതില്‍ ഇടപ്പള്ളി, ചിലവന്നൂര്‍ കനാലുകളിൽ ബോട്ട് സര്‍വീസും ആരംഭിക്കും. ഇടപ്പള്ളി കനാല്‍ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാര്‍ മുതല്‍ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റര്‍ ദൂരത്ത് അരമണിക്കൂര്‍ ഇടവിട്ട് ബോട്ട് സർവീസ് നടത്താനാകും. ഇതിനായി 3.5 മീറ്റര്‍ ഉയരമുള്ള 10 ബോട്ടുകള്‍ വാങ്ങാനാണ് കൊച്ചി മെട്രോ ഉദ്ദേശിക്കുന്നത്.

വൈറ്റില - തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സർവീസ് തുടങ്ങുമ്പോള്‍ ഗതാഗതയോഗ്യമായ ചിലവന്നൂര്‍ കനാലിലൂടെ കടവന്ത്ര മെട്രോയുമായും ബന്ധിപ്പിക്കാനാകും. ഈ കനാല്‍ തീരത്താണ് 2.5 ഏക്കര്‍ സ്ഥലം നിലവിൽ പുറമ്പോക്കായി കിടക്കുന്നത്. ഇവിടം സൗന്ദര്യവല്‍ക്കരിച്ച് വാട്ടര്‍സ്‌പോട്‌സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തും. ചിലവന്നൂര്‍ കനാലിനു സമീപം ബണ്ട് റോഡിൻ്റെ പുനര്‍നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 90 മീറ്റര്‍ സ്പാനിലാണ് പാലം നിര്‍മാണം. വെള്ളമൊഴുക്ക് സുഗമമാക്കാന്‍ ഇത് സഹായിക്കും.

ബണ്ട് റോഡ് പാലവും ചിലവന്നൂര്‍ കനാല്‍ നീവകരണവും പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ ടൂറിസം സാധ്യതകള്‍ പതിന്മടങ്ങായി വര്‍ധിക്കുമെന്ന് ലോക്‌നാഥ് ബഹ്‌റ പറയുന്നു. 'ചിലവന്നൂര്‍ കനാല്‍ പരിസരത്ത് മനോഹരമായ നടപ്പാതകള്‍ പണിയും. വിനോദത്തിനുള്ള ഉപാധികളും ഏര്‍പ്പെടുത്തും. ഇവിടെ താമസിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.' ലോകനാഥ് ബെഹ്‌റ പറഞ്ഞു.

ഇവയ്ക്ക് പുറമെ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി മാലിന്യ സംസ്‌കരണ പ്ലാൻ്റുകളും സ്ഥാപിക്കുന്നുണ്ട്. എളംകുളം, വെണ്ണല, പെരണ്ടൂര്‍, മുട്ടാര്‍ എന്നിവിടങ്ങളിലാണ് 1325 കോടി രൂപ മുടക്കി നാല് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0