2025ൽ വിജിലൻസ് ട്രാപ്പിൽ കുടുങ്ങിയവരിലേറെയും റവന്യൂ ഉദ്യോഗസ്ഥർ; 4 ഏജന്റുമാരും പിടിയിൽ
വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് പദ്ധതിയിൽ ഏറ്റവുമധികം കുടുങ്ങുന്നത് റവന്യൂ ഉദ്യോഗസ്ഥർ. 2025ൽ ഇതുവരെ പിടികൂടിയവരിൽ അധികമാളുകളും റവന്യൂ വകുപ്പിൽ നിന്നുള്ളവരാണ്.

ഹൈലൈറ്റ്:
- 44 പേരെ 31 ട്രാപ്പ് കേസുകളിലായി വിജിലൻസ് അറസ്റ്റ് ചെയ്തു
- ഇവരിലധികം പേരും റവന്യൂ ഉദ്യോഗസ്ഥരാണ്
- തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 6 പേർ അറസ്റ്റിലായിട്ടുണ്ട്
തിരുവനന്തപുരം: വിജിലൻസ് നടത്തുന്ന 'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്' എന്ന കൈക്കൂലി വിരുദ്ധ ദൗത്യത്തിൽ കുടുങ്ങിയവരിൽ ഏറെയും റവന്യൂ ഉദ്യോഗസ്ഥര്‍. 2025-ൽ നാല് മാസം പിന്നിട്ടപ്പോൾ അഴിമതിക്കാരായ 44 പേരെ 31 ട്രാപ്പ് കേസുകളിലായി വിജിലൻസ് അറസ്റ്റ് ചെയ്തു. ഇവരിലധികം പേരും റവന്യൂ ഉദ്യോഗസ്ഥരാണ്. തദ്ദേശ സ്വയം ഭരണം, പോലീസ്, പൊതുമരാമത്ത് വകുപ്പ്, വനംവകുപ്പ്, വാട്ടർ അതോരിറ്റി എന്നിങ്ങനെയാണ് പിന്നാലെ വരുന്ന വകുപ്പുകൾ.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 16 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 6 പേർ അറസ്റ്റിലായിട്ടുണ്ട്. 'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്' എന്ന കൈക്കൂലി വിരുദ്ധ ദൗത്യത്തിന്റെ ഫലമായി പോലീസ് വകുപ്പിൽ നിന്ന് 4 ഉദ്യോഗസ്ഥർ പിടിയിലായി. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 3 പേരും, വനം വകുപ്പിൽ നിന്ന് 2 പേരും, വാട്ടർ അതോറിറ്റി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ വീതവും പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റൊരാൾ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യുട്ടി ജനറൽ മാനേജരാണ്. വേറൊരാൾ പൊതുമേഖലാ ബാങ്കിലെ കൺകറണ്ട് ഓഡിറ്ററുമാണ്.ഇവരെ കൂടാതെ 4 ഏജന്റുമാരെയും, സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ മറ്റ് 4 പേരെയും വിജിലൻസ് അറസ്റ്റ് ചെയ്തു.
സർക്കാർ ഓഫീസുകളിൽ കാര്യം സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞോ സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന് പറഞ്ഞോ പൈസ വാങ്ങുന്നതും, ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പരിധിയിൽ വരുന്നതാണെന്ന് വിജിലൻസ് പറയുന്നു. ഇത്തരം കാര്യങ്ങൾ പറഞ്ഞ് പൈസ വാങ്ങിയാലോ ആവശ്യപ്പെട്ടാലോ ഭീഷണിപ്പെടുത്തിയാലോ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കേണ്ടതാണ്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.
പൊതുമരാമത്തു വകുപ്പ് ഓഫിസിൽ നിന്നു കൈക്കൂലി പണവുമായി മൂന്ന് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തതാണ് ഏറ്റവുമൊടുവിലുണ്ടായ നടപടി. പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള റോഡ്സ് വിഭാഗം ഓഫിസിലെ ക്വാളിറ്റി കൺട്രോൾ ഓഫിസർ എസ്. ശശിധരൻ, ജൂനിയർ സൂപ്രണ്ട് സി. രമണി, ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ ജെ. സാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മൂവരും രണ്ടായിരം രൂപ വീതമാണ് കൈക്കൂലി വാങ്ങിയത്.
നിർമാണം പൂർത്തിയാക്കിയ റോഡുകളുടെ ബിൽ മാറി വാങ്ങാനെത്തിയപ്പോൾ കരാറുകാരനിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുകയായിരുന്നു. ബിൽ മാറിക്കിട്ടാൻ ഈ ഉദ്യോഗസ്ഥരുടെ ഒപ്പു വേണമായിരുന്നു. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണവുമായി കരാറുകാരൻ ഓഫീസിലെത്തുകയും ഇവരെ കുടുക്കുകയുമായിരുന്നു.
What's Your Reaction?






