മിസൈലുകൾ വീഴുന്ന ഇറാനിൽ നിന്ന് മലയാളി വിദ്യാർഥിനി മടങ്ങിയെത്തി; ഫാദില എംബിബിഎസ് വിദ്യാർഥിനി, നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്ന ഇറാനിൽ നിന്ന് മടങ്ങിയെത്തിയവരിൽ മലയാളി വിദ്യാർഥിനിയും. ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി നാലാമത്തെ വിമാനവും ഡൽഹിയിലെത്തി. ഈ വിമാനത്തിലാണ് മലപ്പുറം സ്വദേശി ഫാദില മടങ്ങി എത്തിയത്. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാംവർഷ വിദ്യാർഥിയാണ് ഫാദില
സംഘർഷം ശക്തമായ ഇറാനിൽ നിന്ന് നാലമത്തെ വിമാനം ഇന്ന് ഡൽഹിയിൽ എത്തി. ഈ വിമാനത്തിൽ 256 പേരാണുണ്ടായിരുന്നത്. ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇതുവരെ 773 പേരാണ് ഇന്ത്യയിലെത്തിയത്. മലപ്പുറം മുടിക്കോട് സ്വദേശിനിയാണ് ഫാദില. ടെഹ്റാനിലെ ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സി ഓഫ് മെഡിക്കൽ സയൻസിലെ എംബിബിഎസ് ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ് ഇവർ. ഇൻഡിഗോ വിമാനത്തിൽ ഫാദില കൊച്ചിയിലേക്ക് തിരിച്ചു. സുരക്ഷിതമായിട്ടാണ് ഫാദില തിരികെ എത്തിയതെന്നും അധികൃതർ ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് നൽകിയിരുന്നതായും പിതാവ് മുഹമ്മദ് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവും (എംഇഎ) ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായിട്ടാണ് ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നത്. വിദ്യാർഥികളുടെ യാത്രയ്ക്കും മടങ്ങിവരവിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തു നൽകുകയും ചെയ്തു. ഭക്ഷണം, താമസം മറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ അധികൃതരിൽ നിന്ന് ലഭിച്ചതായി ഇന്ത്യയിൽ മടങ്ങിയവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന രണ്ടാമത്തെ വിമാനമാണിത്. ഇന്ത്യൻ വിദ്യാർഥികളുമായി മറ്റൊരു വിമാനം കൂടി ഇന്ന് രാത്രി 11:30ഓടെ ഡൽഹിയിൽ എത്തിയേക്കും. ഇറാനിലെ മഷാദിൽ നിന്ന് ജമ്മു കശ്മീരിൽ നിന്നുള്ള 290 ഇന്ത്യൻ വിദ്യാർഥികളുമായി വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ എത്തിയിരുന്നു.
What's Your Reaction?






