തലച്ചോറും ഹൃദയവും ശ്വാസകോശവുമില്ല; വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരാവയവങ്ങളില്ല, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

റിപ്പോർട്ട് :ബൈഷികുമാർ

Jul 1, 2026 - 14:43
തലച്ചോറും ഹൃദയവും ശ്വാസകോശവുമില്ല; വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരാവയവങ്ങളില്ല, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വെനിസ്വേലയിൽ ഹൃദയാഘാതം മൂലം മരിച്ചതായി പറയപ്പെടുന്ന ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നതോടെ മരണത്തിലെ ദുരൂഹത വർധിച്ചിരിക്കുകയാണ്. രാകേഷ് ചൗഹാന്റെ (33) തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുൾപ്പെടെ നിരവധി ആന്തരിക അവയവങ്ങൾ കാണാതായതായി കുടുംബം ആരോപിച്ചു. ഇതേത്തുടർന്ന് ഫെഡറേഷൻ ഓഫ് സീഫറേഴ്‌സ് യൂണിയൻസ് ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

വെനസ്വേലൻ അധികൃതരിൽ നിന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ വിശദാംശങ്ങളോ ഇല്ലാതെ ചൗഹാന്റെ ഭൗതികാവശിഷ്ടങ്ങൾ ഉത്തർപ്രദേശിലെ ഡിയോറിയയിലുള്ള അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് അയച്ചതായി എഫ്‌എസ്‌യുഐ അവരുടെ എക്‌സ് അക്കൗണ്ടിൽ രേഖപ്പെടുത്തി. ഇന്ത്യയിൽ നടത്തിയ ഔദ്യോഗിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഒരു ഭയാനകമായ സത്യം വെളിപ്പെടുത്തുന്നു എന്ന് പോസ്റ്റിൽ പറയുന്നു. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, പാൻക്രിയാസ്, ആമാശയം, കുടൽ എന്നിവയൊന്നും കാണുന്നില്ല. തഴുത്ത മുതൽ അടിവയർ വരെ 22 തുന്നലുകളും ഒരു ചെവിയിൽ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും ഉണ്ടായിരുന്നു. എന്നാൽ ശരീരത്തിൽ മറ്റ് പരുക്കളൊന്നും കാണാനില്ല. ഒരു മാസത്തോളം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. എല്ലാ അവയവങ്ങളും ഇല്ലാത്തതിനാൽ മരണകാരണം നിർണ്ണയിക്കാൻ കഴിഞ്ഞില്ല.ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നാവികന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അവസ്ഥ, വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളോടുള്ള പെരുമാറ്റം, സുതാര്യത എന്നിവയെക്കുറിച്ചും വിദേശ അധികാരികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

യുപിയിലെ ഡിയോറിയയിലെ ലഗ്ഡ ബസാർ തോലയിൽ താമസിക്കുന്ന ചൗഹാൻ 2025 നവംബറിൽ ഒരു വ്യാപാര നാവിക കപ്പലിലെ ജീവനക്കാരുടെ ഭാഗമായി വെനിസ്വേലയിലേക്ക് പോയിരുന്നു. എക്സ്ഫിനിറ്റി എന്ന കമ്പനിയാണ് രാകേഷിനെ കപ്പലിൽ അയച്ചത്. അദ്ദേഹത്തിന്റെ കുടുംബം പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ കമ്പനിയിൽ നിന്ന് മരണവാർത്ത ലഭിച്ചു, 60 ദിവസത്തിനുള്ളിൽ മൃതദേഹം തിരികെ നൽകുമെന്ന് ഉറപ്പ് നൽകി.

കപ്പലിൽ ചൗഹാൻ വീണുവെന്നും അദ്ദേഹത്തിന് പരിക്കേറ്റുവെന്നും ചികിത്സയിലാണെന്നും കമ്പനി ഉദ്യോഗസ്ഥർ ആദ്യം ഫോണിലൂടെ അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ കമ്പനി അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. വീഴ്ചയിൽ ഉണ്ടായ ഗുരുതരമായ പരിക്കുകൾ മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ആണ് കമ്പനി പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളിൽ നാവികന്റെ മൃതദേഹം കൈമാറുമെന്ന് കമ്പനി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഏകദേശം ഒരു മാസത്തിനുശേഷം, ജൂൺ 4 ന്, ഭൗതികാവശിഷ്ടങ്ങൾ ഡിയോറിയയിൽ എത്തിയതായി കുടുംബം പറയുന്നു.

പോലീസിന്റെ സാന്നിധ്യത്തിൽ ഡോക്ടർമാരുടെ ഒരു സംഘം മൃതദേഹം പരിശോധിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചു, പോസ്റ്റ്‌മോർട്ടം ഇതിനകം നടത്തിയതായി തോന്നുന്നുവെന്നും ഔദ്യോഗിക ഉത്തരവില്ലാതെ അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആണ് ഇവർ പറഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ (ഡിഎം) ഉത്തരവിനെത്തുടർന്ന് ആണ് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്, ഇതോടെയാണ് ചൗഹാന്റെ എല്ലാ ആന്തരികാവയവങ്ങളും നഷ്ടപ്പെട്ടതായി മനസിലായത്.

വെനിസ്വേലൻ അധികൃതരോ ചൗഹാന്റെ കമ്പനിയോ അദ്ദേഹം എങ്ങനെ മരിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണവും നൽകാത്തതിനാൽ ദുരൂഹത നിലനിൽക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0