ജപ്പാന് പിന്നാലെ മണിപ്പൂരിലും മ്യാൻമറിലും കൊളംബിയയിലും ഇക്വഡോറിലും ഭൂകമ്പം; സുനാമി ഭീതിയിൽ ലോകം
റിപ്പോർട്ട് :ബൈഷികുമാർ
മണിപ്പൂരിനെ പിടിച്ചുകുലുക്കി ഭൂകമ്പം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 5.59 നാണ് ഭൂകമ്പമുണ്ടായത്. കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി. ഉപരിതലത്തിന് 62 കിലോമീറ്റർ താഴെയാണ് ഭൂകമ്പം ഉണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മ്യാൻമറിൽ പുലർച്ചെ ഭൂകമ്പമുണ്ടായതിന് പിന്നാലെയാണ് മണിപ്പൂരിൽ ഉണ്ടായതെന്ന് എൻസിഎസ് വ്യക്തമാക്കി. മ്യാൻമറിൽ രാവിലെ 05:38 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തായാണ് മണിപ്പൂരിലെ കാംജോങ്ങ് സ്ഥിതി ചെയ്യുന്നത്. കൊളംബിയയിലും ഇക്വഡോറിലും രാവിലെ 7:52 ന് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.ഇന്നലെ വടക്കുകിഴക്കൻ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് ഇന്ന് മണിപ്പൂരിലും ഭൂകമ്പമുണ്ടായിരിക്കുന്നത്. ഇതിനെത്തുടർന്ന് ജാപ്പനീസ് കാലാവസ്ഥാ ഏജൻസി (ജെഎംഎ) സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഇവേറ്റ് പ്രിഫെക്ചറിലെ കുജി തുറമുഖത്ത് 80 സെന്റീമീറ്റർ സുനാമി രേഖപ്പെടുത്തിയതായി ജെഎംഎ അറിയിച്ചു.പസഫിക് സമുദ്രത്തിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്യോയിലെ വൻകിട കെട്ടിടങ്ങൾ പോലും കുലുങ്ങുന്ന തലത്തിൽ ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ശനിയാഴ്ച അഫ്‌ഗാനിസ്ഥാനിലും ഒന്നിനുപുറകെ ഒന്നായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. ശനിയാഴ്‌ച രാവിലെ ഇന്ത്യൻ സമയം 8.24നാണ് 5.6 തീവ്രതയിൽ ആദ്യ ഭൂകമ്പമുണ്ടായത്. പിന്നാലെ 8.46ന് 4.8 തീവ്രതയിൽ രണ്ടാമത്തെ ഭൂകമ്പമുണ്ടായി. 170 കിലോമീറ്റർ ചുറ്റളവിലാണ് ഇരുഭൂകമ്പവുമുണ്ടായത്. പ്രകമ്പനങ്ങൾ ജമ്മു കാശ്‌മീർ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. എന്നാലിവിടെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0