ദുബായ്* ആ കളിചിരികൾ ഇനി പ്രവാസലോകത്തിന്റെ നോവാർന്ന ഓർമ.
റിപ്പോർട്ട് :ബൈഷി കുമാർ
*ദുബായ്* ആ കളിചിരികൾ ഇനി പ്രവാസലോകത്തിന്റെ നോവാർന്ന ഓർമ. അബുദാബി-ദുബായ് റോഡിലെ ഗന്തുത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ നാലു സഹോദരങ്ങൾക്കും പ്രവാസലോകം വിങ്ങുന്ന മനസ്സോടെ വിടചൊല്ലി. മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിൻറെയും റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവർക്ക് ദുബായുടെ മണ്ണിൽ അന്ത്യനിദ്ര. ഇന്ന്(ചൊവ്വ) വൈകിട്ട് നാലോടെ ദുബായ് മുഹൈസിനയിലെ അൽ ഷുഹാദ പള്ളിയിൽ നടന്ന ജനാസ നമസ്കാരത്തിന് പിന്നാലെയായിരുന്നു ഖബറടക്കം.
കുട്ടികൾക്ക് അന്തിമോപചാരമർപ്പിക്കാൻ നൂറു കണക്കിന് പേർ എത്തിയിരുന്നു. നേരത്തെ ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകൾ പിന്നീട് വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു. അബുദാബിയിലെ പ്രാർഥനകൾക്ക് ശേഷം മക്കളുടെ കുഞ്ഞുമുഖം അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിക്കളായ അബ്‌ദുൽ ലത്തീഫിനെയും റുക്സാനയും അവസാനമായി കാണിച്ച ശേഷം ദുബായിൽ എത്തിച്ചു. നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾക്കായിരുന്നു അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി സാക്ഷ്യം വഹിച്ചത്. മൃതദേഹങ്ങൾ ഖബറടക്കുന്നതിന് മുൻപായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കൾക്കും ഏക സഹോദരി ഇസ്സയ്ക്കും അവസാനമായി കാണാൻ അവസരമൊരുക്കിയിരുന്നു. മക്കളുടെ കുഞ്ഞുമുഖങ്ങൾ അവസാനമായി കണ്ടു വിങ്ങിക്കരയുന്ന പിതാവ് അബ്‌ദുൽ ലത്തീഫിന്റെയും ഇസ്സയുടെയും കരയാൻ പോലുമാകാത്ത റുക്‌സാനയുടെയും കാഴ്ച ആശുപത്രിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. പരുക്കുകൾ അവഗണിച്ചും വീൽചെയറിൽ മക്കളെ അവസാനമായി യാത്രയാക്കാൻ അബ്ദുൽ ലത്തീഫ് ദുബായിലേയ്ക്ക് എത്തിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0