കാറിടിച്ച് 8 മാസം ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ച സംഭവം; ഓസ്ട്രേലിയയിൽ 19-കാരനായ കാർ ഡ്രൈവർക്ക് ജാമ്യമില്ല
റിപ്പോർട്ട് :ബൈഷി കുമാർ
സിഡ്‌നി: ഓസ്‌ട്രേലിയയിൽ കാറിടിച്ച് എട്ടുമാസം ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ച സംഭവത്തിൽ 19കാരനായ ഡ്രൈവർക്ക് കോടതി ജാമ്യം നിഷേധിച്ചു. ഐ.ടി. അനലിസ്റ്റ് സമന്വിത ധരേശ്വർ (33) മരിച്ച സംഭവത്തിലാണ് കോടതി നടപടി. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സിഡ്‌നിയിലെ ഹോൺസ്‌ബിയിൽ വെച്ച് ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കുമ്പോഴാണ് സമന്വിത അപകടത്തിൽപ്പെട്ടത്.
റോഡ് മുറിച്ചുകടക്കുമ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്. സമന്വിതയും ഭർത്താവും മകനും റോഡ് മുറിച്ചുകടക്കുമ്പോൾ ആദ്യമെത്തിയ കാർ വേഗം കുറച്ചു. എന്നാൽ പിന്നാലെ അിതവേഗത്തിൽ എത്തിയ ബിഎംഡബ്ല്യു സെഡാൻ കാർ മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും, ഈ കാർ സമന്വിതയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 19-കാരനായ ആരോൺ പാപ്പസോഗ്ലു എന്നയാളാണ് ബിഎംഡബ്ല്യു കാർ ഓടിച്ചത്.
ഗുരുതരമായി പരിക്കേറ്റ സമന്വിതയെ ഉടൻ തന്നെ വെസ്റ്റ്മീഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരെയും ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല. കർണാടക സ്വദേശികളാണ് സമന്വിതയും ഭർത്താവും. രണ്ടാമത്തെ പ്രസവത്തിനായി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ ദുരന്തം. സിഡ്‌നിയിൽ ഒരു പുതിയ വീട് നിർമ്മിക്കാനായി സ്ഥലം വാങ്ങി കെട്ടിടാനുമതിക്ക് അപേക്ഷ നൽകിയിരിക്കുകയായിരുന്നു ഇവർ.സംഭവവുമായി ബന്ധപ്പെട്ട് ബി.എം.ഡബ്ല്യു. ഡ്രൈവറായ ആരോൺ പാപ്പസോഗ്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിനിടയാക്കൽ (Dangerous Driving Occasioning Death), അലക്ഷ്യമായി വാഹനമോടിച്ച് മരണത്തിനിടയാക്കൽ (Negligent Driving Occasioning Death), ഗർഭസ്ഥശിശുവിന്റെ മരണത്തിന് കാരണമാക്കൽ (Causing the loss of a foetus) തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0