'ഞാൻ എതിർത്തിട്ടും സൈന്യത്തിൽ ചേർന്നു; ഒരു വർഷമെങ്കിലും പട്ടാള യൂണിഫോം ധരിക്കണമെന്നായിരുന്നു ആഗ്രഹം': പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ പിതാവ്

താൻ എതിർത്തിട്ടും പട്ടാള യൂണിഫോം അണിയാനുള്ള ആഗ്രഹം കൊണ്ടാണ് മുരളി നായിക്ക് സൈന്യത്തിൽ ചേർന്നതെന്ന് പിതാവ് ശ്രീരാം നായിക്ക്. കൊല്ലപ്പെട്ട ജവാൻ തന്റെ മാതാപിതാക്കളുടെ ഏക മകനാണ്. മരണത്തിൽ ആന്ധ്ര മുഖ്യമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും അനുശോചനം അറിയിച്ചു.

May 10, 2025 - 08:46
'ഞാൻ എതിർത്തിട്ടും സൈന്യത്തിൽ ചേർന്നു; ഒരു വർഷമെങ്കിലും പട്ടാള യൂണിഫോം ധരിക്കണമെന്നായിരുന്നു ആഗ്രഹം': പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ പിതാവ്

ഹൈലൈറ്റ്:

  • മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുരളിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി
  • ആന്ധ്രയിലും മുംബൈയിലുമായാണ് മുരളി വളർന്നത്.
  • മുരളിക്ക് എപ്പോഴും സൈന്യത്തിൽ ചേരാൻ ആഗ്രഹമായിരുന്നെന്ന് അയൽവാസികളും

ന്യൂഡൽഹി: സൈന്യത്തിൽ ചേരുന്നതിനെ താൻ എതിർത്തിരുന്നെന്നും, എന്നാൽ രാജ്യത്തെ സേവിക്കണമെന്ന വലിയ താൽപ്പര്യം മൂലം മകൻ അത് അനുസരിച്ചില്ലെന്നും ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ മുരളി നായിക്കിന്റെ പിതാവ് ശ്രീറാം നായിക്. രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം കൊണ്ടാണ് എതിർപ്പ് വകവയ്ക്കാതെ മകൻ സൈന്യത്തിൽ ചേർന്നത്. 23 വയസ്സായിരുന്നു മുരളിക്ക്. കുറഞ്ഞത് ഒരു വർഷമെങ്കിലും പട്ടാളം യൂണിഫോം ധരിക്കണം എന്നതായിരുന്നു മകന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. 2022ൽ അഗ്നിവീർ ആയി സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുരളി വെള്ളിയാഴ്ച പുലർച്ചെയാണ് പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീറാം നായിക്കിന്റെ ഏക മകനാണ് മുരളി നായിക്ക്.

മുംബൈയിലെ ഘട്കോപ്പറിലെ കാമരാജ് നഗറിലാണ് മുരളി നായിക്കിന്റെ വീട്. "മുരളിയുടെ ലക്ഷ്യം രാജ്യത്തെ സേവിക്കുക എന്നതായിരുന്നു. എന്റെ എതിർപ്പ് വകവയ്ക്കാതെ അവൻ സൈന്യത്തിൽ ചേർന്നു," പൊട്ടിക്കരഞ്ഞ് ശ്രീറാം നായിക്ക് പറഞ്ഞു.

അതെസമയം താൻ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ജമ്മു കാശ്മീരിലെത്തിയ കാര്യം മുരളി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. അവർ പേടിക്കുമെന്ന് കരുതിയ മുരളി താൻ ഇപ്പോഴും പഞ്ചാബിൽ തന്നെയാണുള്ളത് എന്നാണ് ശ്രീറാം നായിക്കിനോട് പറഞ്ഞത്. "രാവിലെ 9 മണിക്ക് സൈനിക ഉദ്യോഗസ്ഥർ വിളിച്ചപ്പോഴാണ് മരണവാർത്ത അറിയുന്നത്. "രാവിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഞങ്ങളുടെ മുരളിയാണെന്ന് കേട്ടപ്പോൾ എന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. ഇന്നലെ രാവിലെ 8 മണിക്കു കൂടി അവൻ ഞങ്ങളെ വീഡിയോ കോളിൽ വിളിച്ചതാണ്. വിശ്രമിക്കാൻ പോകുകയാണെന്ന് അവൻ പറഞ്ഞു. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല," ശ്രീറാം നായിക്ക് കരച്ചിൽ തിങ്ങിവന്ന് മുറിഞ്ഞ വാക്കുകളോടെ പറഞ്ഞു.

നാസിക്കിലെ ദിയോലാലിയിൽ പരിശീലനം പൂർത്തിയാക്കിയ മുരളിയെ ആദ്യം നിയമിച്ചത് സിക്കിമിലായിരുന്നു. പിന്നീട് കശ്മീരിലേക്ക് അയച്ചു. അച്ഛൻ ദിവസ വേതനക്കാരനായും അമ്മ വീട്ടുജോലിക്കാരിയായും ജോലി ചെയ്തു വരികയാണ്. ഇരുവരുടെയും ഏക ആശ്രയമായിരുന്നു മുരളി നായിക്ക്. കഴിഞ്ഞ 32 വർഷമായി കുടുംബം കാംരാജ് നഗറിലാണ് താമസിക്കുന്നത്.

അയൽവാസിയായ ശ്രീധർ നായിക്, മുരളിക്ക് എപ്പോഴും സൈന്യത്തിൽ ചേരാൻ ആഗ്രഹമായിരുന്നെന്ന് ഓർത്തെടുത്തു. "അദ്ദേഹത്തിന് സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മാതാപിതാക്കൾ അതിനെ എതിർത്തു. അവൻ ആരോടും പറയാതെയാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവിന് പോയത്. തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് തന്റെ തീരുമാനം മാതാപിതാക്കളെ അറിയിച്ചത്. അവര്‍ മനസ്സില്ലാമനസ്സോടെ അത് സമ്മതിക്കുകയായിരുന്നു."

ആന്ധ്രയിലും മുംബൈയിലുമായാണ് മുരളി വളർന്നത്. അടത്തിടെ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ കുടുംബം ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ കല്ലിതണ്ടയിലുള്ള അവരുടെ ഗ്രാമത്തിലേക്ക് പോയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു വീരമൃത്യു വരിച്ച ജവാന് ആദരാഞ്ജലി അർപ്പിച്ചു. ശ്രീ സത്യസായി ജില്ലയിലെ ഗൊരാണ്ട്‌ല മണ്ഡലിൽ നിന്നുള്ളയാളാണ് നായിക് എന്ന് മുഖ്യമന്ത്രി കുറിച്ചു. "രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മുരളി നായിക്കിന് എന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നു," നായിഡു തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുരളിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0