ഇപ്പോഴും സജ്ജമാണ്, വേണമെങ്കിൽ കറാച്ചിയും; പഹൽഗാം ആക്രമണം നടന്ന് 96 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് നേവി തയ്യാറായി
ഇന്നും പ്രകോപനം തുടർന്നാൽ സേന കമാൻഡർമാർക്ക് തിരിച്ചടിക്കാൻ പൂർണ സ്വാതത്ര്യം നൽകിയിട്ടുണ്ട്. തുടർ ചർച്ചകൾ നാളെ നടക്കുമെന്നും സൈന്യം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം നടന്ന് 96 മണിക്കൂറിനുള്ളിൽ പ്രത്യാക്രമണത്തിന് നാവികസേന തയ്യാറായിരുന്നെന്ന് വെളിപ്പെടുത്തി വൈസ് അഡ്മിറൽ എഎൻ പ്രമോദ്. ഇന്നലെ നടന്ന സംയുക്താ വാർത്താ സമ്മേളനത്തിലാണ് നാവികസേന സജ്ജമായതിനെക്കുറിച്ച് ആദ്യമായി വിവരങ്ങൾ പുറത്തുവരുന്നത്. കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേനാ വിമാനങ്ങളും ഏത് സാഹചര്യത്തിനും തയ്യാറായിരുന്നുവെന്ന് വൈസ് അഡ്മിറൽ പറഞ്ഞു. ഇപ്പോഴും ഏത് സാഹചര്യവും നേരിടാൻ തങ്ങൾ സജ്ജമാണെന്നും നാവികസേന വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണം നടന്ന് 96 മണിക്കൂറിനുള്ളിൽ സേനാ വിന്യാസം പൂർത്തിയായിരുന്നു. ആയുധ സജ്ജീകരണങ്ങളുടെ പരീക്ഷണം ഉൾപ്പെടെ നാവികസേന അറബിക്കടലിൽ ആരംഭിച്ചു. അറബിക്കടലിൽ ഒന്നിലധികംതവണ പരിശീലനം നടത്തി. നടപടിക്രമങ്ങൾ പരീക്ഷിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. കറാച്ചിയിൽ അടക്കം കരയിലും കടലിലും സൈനികനീക്കം നടത്തേണ്ടി വന്നാൽ അതിനും തയ്യാറായി നാവികസേന തുടർന്നു.
നാവികസേന എല്ലാ തുഖമുഖങ്ങളിലും കരമേഖലകളിലും പ്രതിരോധത്തിന് തയ്യാറായിരുന്നു. 'വടക്കൻ അറബിക്കടലിൽ സേന പ്രതിരോധത്തിന് തയ്യാറെടുത്ത് വിന്യാസം നടത്തി. കറാച്ചി അടക്കം കടലിലും കരയിലും തിരഞ്ഞെടുത്ത പ്രദേശങ്ങളെ ലക്ഷ്യംവെച്ചു. കൃത്യ സമയത്ത് ആക്രമിക്കത്തക്ക രീതിയിൽ പൂർണസന്നദ്ധതയും ശേഷിയും നാവികസേനയ്ക്കുണ്ടായിരുന്നു.'ഇന്ത്യയുടെ ഈ തയ്യാറെടുപ്പ് മൂലം പാക് നാവികസേന അവരുടെ തുറമുഖത്തിന് സമീപം തുടരാൻ നിർബന്ധിതരായെന്ന് വൈസ് അഡ്മിറൽ പറഞ്ഞു.
അവർക്ക് തുറമുഖങ്ങളിലോ അതിനടുത്ത പ്രദേശങ്ങളിലോ നിലയുറപ്പിക്കേണ്ടിവന്നു. നിരന്തരം ഇക്കാര്യം ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യദിനം മുതൽക്കേ ഞങ്ങളുടെ പ്രതികരണം നിയന്ത്രിതവും ആനുപാതികവും ഉത്തരവാദിത്വപൂർണവുമായിരുന്നു. ഇപ്പോഴും നാവികസേന എന്ത് തരത്തിലുള്ള സാഹചര്യവും നേരിടാൻ തയ്യാറാണെന്നും നാവിക ഉദ്യോഗസ്ഥൻ പറഞ്ഞു.
35 മുതൽ 40 പാക്കിസ്താൻ സൈനികർ മരിച്ചിട്ടുണ്ടെന്നും മരിച്ച സൈനികരുടെ എണ്ണം നോക്കിയില്ലെന്നും സംയുക്ത സേന വാർത്താ സമ്മളനത്തിൽ പറഞ്ഞു. ഇന്നും ആക്രമണം തുടങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ഏത് സാഹചര്യവും പൂർണസ്വാതന്ത്ര്യത്തോടെ നേരിടാൻ കരസേനാമേധാവിക്ക് അനുമതി നൽകി. മൂന്ന് സേനകളും സംയുക്തമായി പ്രവർത്തിച്ചു. നീതി നടപ്പാക്കിയെന്നും വാർത്താ സമ്മേളനത്തിലൂടെ സൈന്യം വ്യക്താക്കി.
What's Your Reaction?






