സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; മൂന്നാർ ഗ്യാപ്പ് റോഡ് യാത്ര നിരോധനം നീക്കി
Munnar Gap Road: കനത്ത മഴയ്ക്കിടെ കല്ല് റോഡിലേക്ക് വീണതോടെയാണ് റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. കളക്ടറായിരുന്നു ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്
ഹൈലൈറ്റ്:
- മൂന്നാർ ഗ്യാപ്പ് റോഡ് തുറന്നു
- യാത്ര നിരോധനം നീക്കി കളക്ടർ
- സഞ്ചാരികൾക്ക് സുന്ദരയാത്ര
മൂന്നാർ: കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണ കല്ലും മണ്ണും പൊതുമരാമത്ത് വകുപ്പ് നീക്കുകയും മഴ മാറി നില്‍ക്കുന്ന സാഹചര്യത്തിലുമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ പ്രിയ സഞ്ചാരപാതയാണ് ഗ്യാപ്പ് റോഡ്.
കഴിഞ്ഞദിവസം പെയ്ത മഴയ്ക്കിടെയായിരുന്നു കല്ലുകൾ റോഡിലേക്ക് വീണത്. കൂടുതല്‍ കല്ലുകള്‍ താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തിങ്കളാഴ്ച ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചത്. മധ്യവേനലവധിയായതിനാല്‍ ധാരാളം സഞ്ചാരികളാണ് ഗ്യാപ്പ് റോഡിലേക്ക് എത്തുന്നത്. പ്രദേശത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്താണ് പാറക്കല്ലുകള്‍ അടര്‍ന്ന് വീണത്.
തിങ്കളാഴ്ച പകൽ 3:45 ഓടെയായിരുന്നു സംഭവം. കല്ലിനൊപ്പം മണ്ണും റോഡിലേക്ക് വീണു. സംഭവസമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി. കല്ലുകളും മണ്ണും പിന്നീട് നീക്കി.
വേനലവധി അവസാന ഘട്ടത്തിലെത്തിയതോടെ മൂന്നാർ മറയൂർ മേഖലയിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മറയൂർ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. മറയൂർ - കാന്തല്ലൂർ റോഡിൽ കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം ഗതാഗതക്കുരുക്ക് പതിവാവുകയാണ്.ഇവിടുത്തെ സിപ്‌ലൈനിലേക്ക് എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകം സ്ഥലം ക്രമീകരിക്കാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
മറയൂർ - ഉദുമൽപേട്ട് റോഡിൽ കേരള അതിർത്തിയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡ് നവീകരിച്ചെങ്കിലും വീതിക്കുറവും റോഡിൻ്റെ ഉയരം കൂടിയതും പ്രശ്നമായി മാറുകയാണ്. മണിക്കൂറുകളോളം കുരുക്ക് കടന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ മറയൂരിലേക്ക് എത്തുന്നത്. മറയൂർ മുതൽ തമിഴ്നാട് അതിർത്തി ഒമ്പതാറു വരെ 25 കിലോമീറ്റലാണ് ഗതാഗതം കുരുക്ക്.
ഗ്യാപ്പ് റോഡ് അടച്ചാൽ സഞ്ചാരികൾക്കുൾപ്പെടെ ചുറ്റിവളഞ്ഞ് യാത്രചെയ്യേണ്ട അവസ്ഥയാണ്. സമയനഷ്ടവും സാമ്പത്തിക നഷ്ടവുമാണ് ജനങ്ങൾക്കുണ്ടാകുന്നത്. കെഎസ്ആർടിസിയും തമിഴ്നാടിൻ്റെ ടിഎൻഎസ്ടിസിയുമാണ് ഗ്യാപ്പ് റോഡ് വഴി സർവീസ് നടത്തുന്നുണ്ട്. 2017 സെപ്റ്റംബർ 18നാണ് ദേശീയപാതയിൽപെട്ട മൂന്നാർ - ബോഡിമെട്ട് റോഡിൻ്റെ വീതികൂട്ടൽ പണികൾ ആരംഭിച്ചത്. 41.84 കിലോമീറ്റർ ദൂരത്തിലെ പണികൾക്കായി 381.76 കോടി രൂപയാണ് അനുവദിച്ചത്. 2019ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും മണ്ണിടിച്ചിൽ കാരണം നീണ്ടുപോവുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0