കാലവർഷം എന്തുകൊണ്ട് നേരത്തെ? 105% മഴ പ്രളയത്തിന് വഴിയൊരുക്കുമോ?
കാലവർഷം ഇത്തവണ നേരത്തേ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മൺസൂണിന്റെ ഈ വരവ് കൂടുതൽ മഴയും കൊണ്ടാണ്. ഇത്തവണത്തെ ഇടവപ്പാതിയിൽ കൂടുതൽ മഴ പെയ്താൽ പ്രളയത്തിന് കാരണമാകുമോ?
ഹൈലൈറ്റ്:
- സാധാരണ മൺസൂൺ മഴയേക്കാൾ 5% കൂടുതൽ ഇത്തവണ ലഭിക്കും
- ശക്തമായ ന്യൂനമർദ്ദ മേഖലകളുടെ രൂപീകരണം ബംഗാൾ ഉൾക്കടലിൽ നടക്കുന്നുണ്ട്
- തെക്കൻ മേഖലയിൽ കഴിഞ്ഞ 40 ദിവസമായി നല്ല വേനൽമഴയാണ്
തിരുവനന്തപുരം: കാലവർഷം ഇത്തവണ നേരത്തേ എത്തിച്ചേരുമെന്ന് ഉറപ്പായിരിക്കുകയാണ്. തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇതിനകം തന്നെ മൺസൂൺ എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് പറയുന്നു. ഏതാണ്ട് ഒമ്പത് ദിവസം നേരത്തെയാണ് കാലവർഷം എത്തിയിരിക്കുന്നത്. സാധാരണയായി മെയ് 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്താറുള്ളത്. അടുത്ത 3 -4 ദിവസത്തിനുള്ളിൽ, തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കും. കേരളത്തിൽ മെയ് 27ഓടെ കാലവർഷം എത്തിച്ചേരും എന്നാണ് കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഇത്തവണ കാലവർഷത്തിന്റെ വരവ് നേരത്തെയായത്?
എന്തുകൊണ്ട് നേരത്തെ?
സാധാരണ ജൂൺ 1നാണ് കേരളത്തിൽ കാലവർഷം എത്തിച്ചേരാറുള്ളത്. ഇത്തവണ ഏകദേശം 5 ദിവസം മുമ്പു തന്നെ മൺസൂൺ എത്തും. നേരത്തെയുള്ള ഈ വരവിന് നിരവധി കാലാവസ്ഥാ ഘടകങ്ങൾ കാരണമായിട്ടുണ്ട്.
അന്തരീക്ഷത്തിന്റെ താഴ്ന്ന തലങ്ങളിൽ പടിഞ്ഞാറൻ കാറ്റും, ഉയർന്ന തലങ്ങളിൽ കിഴക്കൻ കാറ്റും ശക്തിപ്പെടുന്നുണ്ട്. ഇതാണ് മൺസൂൺ കാറ്റിന്റെ മുന്നേറ്റത്തെ സുഗമമാക്കുന്നത്. രാജ്യത്തിന്റെ കേരളം അടക്കമുള്ള തെക്കൻ മേഖലയിൽ കഴിഞ്ഞ 40 ദിവസത്തോളമായി നല്ല വേനൽമഴ ലഭിക്കുന്നുണ്ട്. ഇത് ഇത്തവണത്തെ മൺസൂൺ ശക്തമായിരിക്കും എന്നതിന്റെ സൂചന കൂടിയായിരുന്നു.
ഇതോടൊപ്പം ശക്തമായ ന്യൂനമർദ്ദ മേഖലകളുടെ രൂപീകരണം ബംഗാൾ ഉൾക്കടലിൽ നടക്കുന്നുണ്ട്. ഇതും മൺസൂൺ കാറ്റിനെ കേരളതീരത്തേക്ക് നേരത്തെ എത്തിക്കാൻ സഹായിക്കുന്നു. വടക്കേ ഇന്ത്യയിൽ സാധാരണയിലും ഉയർന്ന താപനിലയാണുള്ളത്. ഇതും മൺസൂൺ കാറ്റിന്റെ സുഗമ സഞ്ചാരത്തിന് വഴിയൊരുക്കുന്നുണ്ട്. വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ നിലനിൽക്കുന്ന സാധാരണയേക്കാൾ ഉയർന്ന മർദ്ദവും മൺസൂണിന്റെ നേരത്തെയുള്ള വരവിന് കാരണമാകുന്നു.
ചുരുക്കത്തിൽ മെയ് പകുതിയോടെ തന്നെ മൺസൂൺ തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും തെക്കൻ ആൻഡമാൻ കടലിന്റെയും നിക്കോബാർ ദ്വീപുകളുടെയും ചില ഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഈ പ്രദേശങ്ങളിൽ ഇത്രയും നേരത്തെ മൺസൂൺ എത്തുന്നത് ഇതാദ്യമാണ്. 2025 മൺസൂൺ സീസണിൽ കാലവർഷം കൂടുതൽ ശക്തമാകും എന്നാണ് കരുതുന്നത്. ഇത്തവണ ശരാശരി 105% ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അഥവാ ഇത്തവണ 5% കൂടുതൽ മഴ ലഭിക്കും.
പ്രളയസാധ്യതയുണ്ടോ?
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, 2025-ൽ പ്രളയം ഉണ്ടാക്കുന്ന തരത്തിലുള്ള അധിക മഴ പെയ്യാനുളള സാധ്യത 26 ശതമാനം മാത്രമാണ്. മഴപ്പെയ്ത്ത് ദീർഘകാല ശരാശരിയുടെ 110% കൂടുതലായാൽ മാത്രമേ പ്രളയസാഥ്യതയുള്ളൂ. എന്നാൽ ഇത്തവണ 5% വർദ്ധന മാത്രമേയുള്ളൂ. ഇത് മിതമായ വർദ്ധനയാണ്. ഇത്തരം മൺസുണുകൾ രാജ്യത്തിന്റെ കാർഷിക വ്യവസ്ഥയ്ക്ക് ഗുണകരമായിട്ടേയുള്ളൂ എല്ലാക്കാലത്തും.
ചുരുക്കത്തിൽ, സാധാരണ മൺസൂൺ മഴയേക്കാൾ 5% കൂടുതൽ ഇത്തവണ ലഭിക്കും. പക്ഷെ അത് വെള്ളപ്പൊക്കം ഉണ്ടാക്കാൻ മാത്രം കടുത്തതല്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0