ഓപ്പറേഷൻ സിന്ദൂർ: 100-ലധികം ഭീകരരെ വധിച്ചു; പാക് വ്യോമ താവളങ്ങളും റഡാർ കേന്ദ്രങ്ങളും തർത്തു; ഇന്ത്യൻ സൈന്യം
ഇന്ത്യയുടെ 11 വ്യോമ താവളങ്ങൾ പാകിസ്താൻ ലക്ഷ്യമിട്ടു. ജമ്മു, ഉധംപൂർ, പത്താൻകോട്ട്, അമൃത്‍സർ, ഭട്ടിൻഡ, ദൽഹൗസി, തോയ്സ്, ജയ്സാൽമീർ, ഉത്തർലായ്, ഫലോദി, നല്യ തുടങ്ങിയ വ്യോമ താവളങ്ങളിലേക്കാണ് പാക് സൈന്യം ആക്രമണം നടത്തിയതെങ്കിലും ഇന്ത്യൻ സൈന്യം ഈ ശ്രമങ്ങളെല്ലാം ചെറുത്തു തോൽപ്പിച്ചു നിഷ്പ്രഭമാക്കി.

ന്യൂഡൽഹി: പാകിസ്താന് ഇപ്പോൾ നൽകിയിട്ടുള്ളത് അടിക്കുള്ള തിരിച്ചടി മാത്രമെന്ന് ഇന്ത്യൻ സൈന്യം. പ്രകോപനം ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണിത്. പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്നും മൂന്ന് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യംവെച്ചത് ഭീകരവാദികളെ മാത്രമെന്നും നീതി നടപ്പാക്കിയെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ആറരയോടെ നടന്ന കര, വ്യോമ, നാവിക സേനാ പ്രതിനിധികളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശം ഇന്ത്യൻ സൈനിക നേതൃത്വം വെളിപ്പെടുത്തിയത്. പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ നൂറിലധികം ഭീകരരെ വധിച്ചു. ഇതിൽ പുല്‍വാമ സ്‌ഫോടനം, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ എന്നിവയിൽ പങ്കെടുത്ത കൊടുംഭീകരരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
അതുപോലെ പാകിസ്താനിലെ ജനവാസ കേന്ദ്രങ്ങൾക്ക് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവുകളും വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. പിഴക്കാത്ത ആസൂത്രണത്തിലൂടെയും കൃത്യമായ ബോംബിങ്ങിലൂടെയും പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർക്കാൻ സാധിച്ചു. ഇന്ത്യയുടെ തിരിച്ചടിയിൽ ചില ഭീകര കേന്ദ്രങ്ങളിൽ നിന്നും തീവ്രവാദികൾ ഒഴിഞ്ഞുപോയി. ബാവൽപൂർ, മുരിദ്കെ എന്നിവിടങ്ങളിൽ ഭീകരരുടെ ക്യാംപുകൾ തകർത്തു. എന്നാൽ പാകിസ്താൻ തിരികെ ആക്രമിച്ചത് ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സായുധ സേനകൾ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഭീകരരേയും അവരുടെ കേന്ദ്രങ്ങളേയും മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിൽ കൊടുംഭീകരരായ അബ്ദുള്‍ മാലിക് റൗഫ്, യൂസുഫ് അസര്‍, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. അതുപോലെ മേയ് ഏഴ് മുതൽ പത്ത് വരെ നടന്ന ഇന്ത്യയുടെ സൈനിക നടപടിയെ തുടർന്ന് 40 പാക് സൈനികർ വരെ കൊല്ലപ്പെട്ടതായാണ് പാകിസ്താന്റെ കണക്കുകളെന്നും ഇന്ത്യൻ സൈന്യം പറഞ്ഞു.
പാകിസ്താനിലെ വ്യോമതാവളങ്ങളും റഡാർ സ്റ്റേഷനുകളും ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. റഹിംയാർഖാൻ, സുക്കൂർ, ഭോലാരി, റഫീഖി, ചുനിയാൻ, സർഗോധ, ജക്കോബാബാദ് അടക്കമുള്ള പാക് വ്യോമതാവളങ്ങളും പസ്‌രുരിലെ റഡാർ കേന്ദ്രവും തകർത്തതായും ഇന്ത്യൻ വ്യോമസേനയും വ്യക്തമാക്കി.
What's Your Reaction?






