വിമാനത്താവളം കടന്നൊരു ആറാട്ട്; പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുണി അറാട്ട് നടന്നു

റിപ്പോർട്ട് :ബൈഷികുമാർ

Apr 3, 2026 - 16:21
വിമാനത്താവളം കടന്നൊരു ആറാട്ട്; പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുണി അറാട്ട് നടന്നു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ വൈകീട്ട് നിശ്ചലമായിരുന്നു. കേൾക്കുന്നവർക്ക് ആദ്യമൊരു ആശ്ചര്യം തോന്നാം എന്നാൽ വർഷങ്ങളായി ഒരു പ്രത്യേക ദിവസം ഇങ്ങനെയാണ്. പൈങ്കുണി അറാട്ട് ഘോഷയാത്രയുടെ ഭാ​ഗമായാണ് വിമാനത്താളം നിശ്ചലമായത്. ആചാരത്തിന്റെ ഭാ​ഗമായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റൺവേ വഴിയാണ് ആചാര ഘോഷയാത്ര കടന്നു പോകുന്നത് എന്നതാണ് സർവീസുകൾ നിർത്തിവെക്കാൻ കാരണം. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ അവസാന ദിവസത്തിൽ, ശ്രീ പത്മനാഭസ്വാമി, നരസിംഹമൂർത്തി, കൃഷ്ണസ്വാമി എന്നീ ദേവവിഗ്രഹങ്ങളെ ആചാരപ്രകാരം ഘോഷയാത്രയായി ക്ഷേത്രത്തിൽ നിന്ന് ഏകദേശം ആറുകിലോമീറ്റർ അകലെയുള്ള ശംഖുമുഖം ബീച്ച് വരെ കൊണ്ടുപോകും.

റൺവേ കടന്നാണ് ഇത് പോവുകയെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. വിമാനത്താവളത്തിന്റെ ചരിത്രപരമായ പശ്ചാത്തലം കൂടിയാണ് ഈ ആചാരത്തിന് വഴിയൊരുക്കുന്നത്. പിന്നീട് കടലിൽ ആറാട്ട് ചടങ്ങ് നടക്കുകയും ചെയ്യും. ചടങ്ങുകൾക്ക് ശേഷം വിളക്കുകൾ തെളിയിച്ചുള്ള മടക്കഘോഷയാത്രയോടെയാണ് ഉത്സവം സമാപിച്ചതും വിമാനത്താവളം തുടർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതും. ചടങ്ങുകൾക്ക് ശേഷം റൺവേയിൽ കൃത്യമായ പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും നടക്കുകയും ചെയ്തു.വിമാനത്താവളം പ്രവർത്തിപ്പിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡും ക്ഷേത്ര അധികൃതരും ജില്ലാ ഭരണകൂടവും ചേർന്നാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഘോഷയാത്രയ്ക്ക് സൗകര്യമൊരുക്കിയത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളും പാരമ്പര്യ ആചാരങ്ങളും ഒരുമിച്ച് നിലനിൽക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക പ്രത്യേകതയാണ് ഈ സംഭവം വീണ്ടും തെളിയിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0