വന്ദേ ഭാരതിൽ വിളമ്പിയ തൈരിൽ പ്രാണികൾ; ഐആർസിടിസിയ്ക്ക് 10 ലക്ഷം രൂപ പിഴയും കരാറുകാരന് 50 ലക്ഷം പിഴയും ചുമത്തി
റിപ്പോർട്ട് :ബൈഷി കുമാർ
വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ. ഐആർസിടിസിക്കും കാറ്ററിങ് കമ്പനിക്കും ഇന്ത്യൻ റെയിൽവേ പിഴ ചുമത്തി. ഐആർസിടിസി 10 ലക്ഷം രൂപയും, ട്രെയിനിൽ കാറ്ററിങ് നടത്തിയ കമ്പനി 50 ലക്ഷം രൂപയുമാണ് പിഴയായി നൽകേണ്ടത്. കൂടാതെ വീഴ്ച വരുത്തിയ കാറ്ററിങ് കമ്പനിയുടെ കരാർ റെയിൽവേ റദ്ദാക്കുകയും ചെയ്തു.
മാർച്ച് 15-ന് പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 21896) നൽകിയ ഭക്ഷണത്തെ കുറിച്ച് ആയിരുന്നു പരാതി. ട്രെയിനിൽ വിളമ്പിയ തൈരിൽ പ്രാണികളെ കണ്ടെത്തിയതായി യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയും ഭക്ഷണത്തിന്റെ ഗുണനിലവാരവുമാണ് റെയിൽവേയുടെ പ്രധാന മുൻഗണനയെന്ന് റെയിൽവേ വക്താവ് വ്യക്തമാക്കി.പ്രതിവർഷം ഏകദേശം 58 കോടി മീലുകളാണ് ട്രെയിനുകളിൽ റെയിൽവേ വിതരണം ചെയ്യുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ ആകെ 2.6 കോടി രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. ഇതുകൂടാതെ 2025ൽ മാത്രം പാന്ട്രി കാർ ജീവനക്കാർ യാത്രക്കാരെ ആക്രമിച്ച മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇവർക്കെതിരെ അതത് സർക്കാർ റെയിൽവേ പോലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0