'മാതൃസഹോദരൻ രാത്രി വീട്ടിലെത്തി നിർദേശം നൽകി'; എയ്ഞ്ചലിൻ്റെ കൊലപാതകം മറച്ചുവെക്കാൻ ആസൂത്രണം നടത്തി, മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം മറച്ചുവെക്കാൻ ആസൂത്രണം നടത്തിയത് കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിൻ്റെ (28) മാതാവ് ജെസിയുടെ സഹോദരൻ അലോഷ്യസ്. യുവതിയുടെ കൊലപാതകത്തിൽ പിതാവ് ഫ്രാൻസിസ് ( ജോസ്മോൻ ), മാതാവ് ജെസി, ഇവരുടെ സഹോദരൻ അലോഷ്യസ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് എയ്ഞ്ചൽ കൊല്ലപ്പെട്ടത്. രാത്രി വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച എയ്ഞ്ചലിനെ പിതാവ് ജോസ്മോൻ തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഏറെ വൈകി 10.30ന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ എയ്ഞ്ചലുമായി ജോസ്മോൻ സംസാരിക്കുകയും തുടർന്ന് വഴക്കിലേക്ക് എത്തുകയും ചെയ്തു. തർക്കത്തിനിടെ എയ്ഞ്ചൽ അമ്മ ജെസിയെ ചവിട്ടി വീഴ്ത്തുകയും മുറിയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ ജോസ്മോൻ മകളെ തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണം സംഭവിച്ചുവെന്ന് വ്യക്തമായതോടെ മൃതദേഹം കട്ടിലിൽ കിടത്തി. പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കാനായി സഹോദരൻ അലോഷ്യസിനെ ജെസി വിളിച്ചുവരുത്തുകയായിരുന്നു. 11 മണിയോടെ അലോഷ്യസ് വീട്ടിൽ എത്തി. പള്ളിയിൽ പോകാൻ വിളിച്ചപ്പോൾ എയ്ഞ്ചലിന് അനക്കമില്ലെന്ന് കണ്ടെത്തുകായിരുന്നുവെന്ന് രാവിലെ അയൽവാസികളോട് പറയണമെന്ന് അലോഷ്യസ് കുടുംബത്തെ അറിയിച്ച ശേഷമാണ് മടങ്ങിയത്.
What's Your Reaction?






