തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് കേട്ട ആ നേർത്ത കുര; വെനസ്വേലയിൽ നായക്കുട്ടികളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് രക്ഷാപ്രവർത്തകർ
റിപ്പോർട്ട് :ബൈഷികുമാർ
ആ കൈകൾ അവനെ തേടി എത്തിയപ്പോൾ എല്ലാവർക്കും ഉറപ്പായി, ഇത് വലിയൊരു അതിജീവനത്തിന്റെ അടയാളമായി മാറുമെന്ന്. കാരക്കാസ് ഫയർ ഡിപ്പാർട്ട്‌മെന്റിലെ ഒരു സംഘം രക്ഷാപ്രവർത്തകർ തകർന്നുവീണ ഒരു വീടിന് സമീപത്തെ തിരച്ചിൽ പൂർത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോഴാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു നേർത്ത കുര കേൾക്കുന്നത്. ഒട്ടും വൈകാതെ തന്നെ ആ മിണ്ടാപ്രാണിയെ രക്ഷിക്കാനുള്ള ദൗത്യം അവർ ആരംഭിച്ചു. നായക്കുട്ടിക്ക് പരിക്കേൽക്കാതിരിക്കാൻ കനത്ത കോൺക്രീറ്റ് പാളികളും തകർന്ന ലോഹഭാഗങ്ങളും കൈകൾ കൊണ്ടാണ് ഇവർ നീക്കം ചെയ്തത്.
ഈ രക്ഷാദൗത്യത്തിനിടയിലെ ഒരു ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിലെ ചെറിയൊരു വിടവിലൂടെ ഒരു കുപ്പി വെള്ളം താഴ്ത്തിക്കൊടുത്ത്, ഭയന്നു വിറച്ചിരുന്ന നായക്കുട്ടിയെ ആശ്വസിപ്പിക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ പ്രവർത്തി ഏറെ ഹൃദയസ്പർശിയാണ്. ഒടുവിൽ ആ നായക്കുട്ടിയെ അവർ സുരക്ഷിതമായി പുറത്തെടുത്തു. മറ്റൊരിടത്ത് നിന്നും സമാനമായ രീതിയിൽ ജീവനോടെ ഒരു നായക്കുട്ടിയെ കൂടി രക്ഷിക്കാൻ അവർക്ക് സാധിച്ചു.“ഈ അത്ഭുതകരമായ കണ്ടെത്തൽ ദുരന്തമുഖത്തുള്ള ഓരോരുത്തർക്കും ഒരു വലിയ പ്രതീക്ഷയാണ് നൽകുന്നത്,” എന്ന് കാരക്കാസ് ഫയർ ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
വെനസ്വേലയിൽ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളുടെ ആഘാതത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുകയാണ്. ജൂൺ 24-ന് 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളാണ് രാജ്യത്ത് വൻ നാശനഷ്ടങ്ങൾ വിതച്ചത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിലൂടെ കടന്നുപോകുന്ന വെനസ്വേലയിൽ, ഇത്തരം ചെറിയ അത്ഭുതങ്ങൾ വലിയൊരു അതിജീവനത്തിന്റെ അടയാളമായി മാറുകയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന ദൃഢനിശ്ചയത്തോടെ രക്ഷാപ്രവർത്തകർ ഇപ്പോഴും തങ്ങളുടെ ദൗത്യം തുടർന്നു കൊണ്ടിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0