യുവതിയെ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവം: വടകര ഡിവൈഎസ്പി ഉമേഷിന് സസ്പെൻഷൻ
റിപ്പോർട്ട് :ബൈഷി കുമാർ
വടകര ഡിവൈഎസ്പി ഉമേഷിന് സസ്പെൻഷൻ. പദവി ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. അനാശാസ്യക്കേസിൽ പിടികൂടിയ യുവതിയെ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവത്തിലാണ് നപടി. ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് ചെർപ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഡിവൈഎസ്പിക്കെതിരായ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്.ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ശരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തിൽ പാലക്കാട് എസ്പി അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിലാണ് മൊഴി വിവരങ്ങൾ ഉള്ളത്. 2014ൽ പാലക്കാട് സർവീസിൽ ഇരിക്കേ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നൽകിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതയാണ് വിവരം. നിലവിൽ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഡിവൈഎസ്പി എ ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ശിപാർശ ഉണ്ടെന്നാണ് വിവരം.അതേസമയം ഉമേഷ് കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് ഡ്യൂട്ടിൽ നിന്ന് മാറി നിൽക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഉമേഷ് അറിയിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0