'ഏദനില്‍ ആയിരുന്നെങ്കിൽ എളുപ്പമായേനേ'; ഹൂതി യെമനിൽ ഇടപെടാൻ ഇന്ത്യക്കുള്ള പരിമിതികൾ ഇങ്ങനെ

ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് ഇന്ത്യാ ഗവൺമെന്റ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. പരമാവധി ശ്രമിക്കാമെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ ഇന്ത്യക്ക് വലിയ ആത്മവിശ്വാസമില്ല. ഇതിന് ചില കാരണങ്ങളുണ്ട്. അവയെക്കുറിച്ചുള്ള ചില സൂചനകൾ സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി നൽകുകയും ചെയ്തു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. ഹൂതികൾക്ക് നയതന്ത്ര തലത്തിൽ അംഗീകാരമില്ല. അവരുമായി ആ നിലയിൽ ബന്ധപ്പെടാനും കഴിയില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്ന് അപേക്ഷിച്ച് യെമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തു നൽകിയിരുന്നെങ്കിലും ഫലവത്തായില്ല. ഇതുകൂടാതെ ഒരു ഷെയ്‌ഖിന്റെ സഹായത്തോടെയും സമീപിച്ചു നോക്കിയിരുന്നു. അതും വിലപ്പോയില്ല. നയതന്ത്ര തലത്തിൽ ശ്രമിക്കാൻ കഴിയാത്തതിനാൽ സ്വകാര്യ വ്യക്തികളിലൂടെയാണ് ശ്രമങ്ങൾ നടത്തുന്നത്.
സർക്കാർ പൗരന്മാരുടെ സംരക്ഷണത്തിന് അങ്ങേയറ്റം പ്രതിബദ്ധമാണെന്ന് വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്തവാസ് എന്നിവരാണ് കേസ് പരിഗണിച്ചത്.
യെമനിൽ ഇന്ത്യക്ക് എംബസിയില്ല. ഇതര രാജ്യങ്ങൾക്ക് പൊതുവെ അടുക്കാൻ കഴിയുന്നത് ഏദനിലേക്കാണ്. ഇവിടെ ഹൂതികളുടെ നിയന്ത്രണത്തിലല്ല. എന്നാൽ നിമിഷപ്രിയ കഴിയുന്നത് ഹൂതി നിയന്ത്രണത്തിലുള്ള സനായിലാണ്. ഔദ്യോഗിക സർക്കാരുകളുള്ള ലോകത്തിന്റെ ഇതര ഭാഗങ്ങളോട് താരതമ്യം ചെയ്യാൻ കഴിയാത്ത ഇടമാണ് സനാ എന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.
കൂടുതൽ കാര്യങ്ങൾ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നത് നിമിഷപ്രിയയുടെ കേസിൽ സങ്കീർണതകളുണ്ടാക്കുമെന്നും വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി. വധശിക്ഷ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ് എന്ന ഒരു സന്ദേശം ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ അത് എത്രത്തോളം വിശ്വാസത്തിലെടുക്കാമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനുള്ള ഒരു പരിമിതി കൂടി അറ്റോർണി ജനറൽ എടുത്തുപറഞ്ഞു. ദിയാധനം കൊടുക്കുന്ന കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. അതൊരു സ്വകാര്യ ഇടപാടാണ്. സർക്കാരിന്റെ പരിമിതികൾക്ക് പുറത്തുപോയി കാര്യങ്ങൾ ചെയ്യാൻ നിർവ്വാഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?






